ഏറ്റുമാനൂര്‍: എല്‍ഡിഎഫും യുഡിഎഫും പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്നും വി.ഡി. സതീശനും പിണറായി വിജയനും പരസ്പരം പുറം ചൊറിയുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്‍. ബിജെപി സമ്പൂര്‍ണ്ണ ജില്ലാ കമ്മറ്റി യോഗം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വ്യവസായമേഖലയിലെ അടച്ചു പൂട്ടല്‍ തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടം. അഴിമതിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഇതിന് കുട പിടിക്കുന്ന നിലപാടാണ് കേരളത്തില്‍ യുഡിഎഫ് എടുക്കുന്നത്. പിണറായിയും വി.ഡി. സതീശനും ഉറ്റ ചങ്ങാതികളാണെന്നും ഇരുവരും പല ധാരണകളുണ്ടാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടു വരുന്ന എല്ലാ ജനക്ഷേമ പദ്ധതികളും എതിര്‍ക്കുന്ന നിലപാടാണ് കേരളം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ സാധരണക്കാരിലെത്താതിരിക്കാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരും യുഡിഎഫും നടത്തി വരുന്നത്. അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ വി.ഡി. സതീശന്റെ പാര്‍ട്ടിക്ക് ധാര്‍മികമായി അവകാശമില്ല. ആകാശത്തിലും ഭൂമിയിലും കടലിലും കപ്പലിലുമെല്ലാം അഴിമതി നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അധ്യക്ഷനായിരുന്നു. മേഖലാ പ്രസിഡണ്ട് എൻ. ഹരി, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, ദേശീയ നിർവാഹക സമിതി അംഗം ജി. രാമൻ നായർ, മേഖലാ ഓർഗനൈസിംഗ് സെക്രട്ടറി എൽ. പത്മകുമാർ, തുടങ്ങിയവർ യോഗം നയിച്ചു.
Be the first to comment