കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിവച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശി സോജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഹറോൾഡിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിൻ്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി.
വ്യാപക പരിശോധനയ്ക്ക് ഒടുവിൽ ഒരു ക്രിമിനൽ കേസിൽ ജയിൽ മോചിതനായ സോജനാണ് വെടിവച്ചയാൾ എന്ന് പൊലീസ് കണ്ടെത്തി. സോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകൻ ഹാറോൾഡാണ് ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി. ജാമ്യം കിട്ടി പുറത്തിറങ്ങിയതിൻ്റെ സന്തോഷത്തിനാണ് സോജൻ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്.
ആളെ തിരിച്ചറിഞ്ഞതോടെ സോജനായി നഗരത്തിന് പുറത്തേക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചു. വൈകാതെ രാത്രി പത്ത് മണിയോടെ എറണാകുളം – ആലപ്പുഴ ജില്ലാ അതിര്‍ത്തിയിൽ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. സോജനെ പിടികൂടി നടത്തിയ പരിശോധനയിൽ ആയുധം റിവോൾവര്‍ ആണെന്ന് വ്യക്തമായി. പ്രതികളെ രണ്ട് പേരേയും പൊലീസ് മരട് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്.
Be the first to comment