നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: പനമ്പള്ളി നഗറില്‍ യുവതി നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ആണ്‍ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പോലീസ് കേസെടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കുഞ്ഞിന്റെ അമ്മ പോലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.

യുവതി ഗര്‍ഭിണിയായത് ആണ്‍സുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായില്ല. ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആണ്‍ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് മൂന്നിന് രാവിലെയാണ് നവജാത ശിശു കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*