പൂക്കോട് വെറ്ററിനറി സര്‍വകലാശാല; വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023ല്‍ നടന്ന റാഗിങിൻ്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥൻ്റെ മരണത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുള്ള കേസില്‍ നടപടിയെടുത്തത്. തുടർന്നാണ് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നെങ്കിലും അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിങ് സമിതിക്ക് ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതിയും നൽകിയിരുന്നില്ല. എന്നാൽ സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആൻ്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് വിദ്യാർത്ഥികൾ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ ചെയ്ത് കോടതി ഇടക്കാല ഉത്തരവിട്ടത്. ആന്‍റി റാഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*