
രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും. ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കാണ് ഫലപ്രാപ്തിയുണ്ടായിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്‌സ് നിര്‍ദേശിച്ചു.
ബ്രോങ്കെറ്റിസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയെ ജെമിലി ആശുപത്രിയില്‍ ഫെബ്രുവരി 14നാണ് പ്രവേശിപ്പിച്ചത്. ഇരട്ട ന്യുമോണിയ ബാധിതനും കൂടിയായതോടെ മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. പിന്നാലെ മാര്‍പാപ്പ സുഖം പ്രാപിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥന തുടങ്ങി. കഴിഞ്ഞ ആഴ്ച മുതല്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ദൃശ്യമായി.
വളരെ സങ്കീര്‍ണമായ രോഗാവസ്ഥയെയാണ് 88 വയസുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ അതിജീവിച്ചത്. ശ്വസനനാളത്തില്‍ വലിയ അണുബാധയും ബാക്ടീരിയല്‍ അണുബാധയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് തീരെക്കുറവാണെന്നും വിളര്‍ച്ചയുണ്ടെന്നും ആശുപത്രിയിലെ ആദ്യ രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 28ന് മാര്‍പാപ്പയ്ക്ക് കഠിനമായ ചുമയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് ശ്വസിക്കാന്‍ സഹായിക്കുന്നതിന് ഒരു നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍ മാസ്‌ക് ഉപയോഗിക്കേണ്ടി വന്നു. ചികിത്സയുടെ ഒരു ഘട്ടത്തില്‍പ്പോലും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായിട്ടില്ലെന്നും ചികിത്സയോട് അങ്ങേയറ്റം മനശക്തിയോടെയാണ് അദ്ദേഹം സഹകരിച്ചിരുന്നതെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കി.
Be the first to comment