പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇന്ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചു. പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിലും ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയിൽ ബിജെപിയുടെ റാലിയിൽ നരേന്ദ്ര മോദി പ്രസംഗിക്കും.

ദില്ലിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗർകോവിലിലേക്ക് പോവുക. സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാൽ, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല. അടുത്തയാഴ്ച സേലത്തും കോയമ്പത്തൂരിലും മോദിക്ക് പൊതുയോഗങ്ങളുണ്ട്. ഈ വർഷം തമിഴ്നാട്ടിലേക്ക് മോദിയുടെ അഞ്ചാം സന്ദർശനമാണിത്. പ്രളയസമയത്ത് സംസ്ഥാനത്തെ തിരിഞ്ഞുനോക്കാതിരുന്ന മോദി ഇപ്പോൾ വോട്ടിനായി വരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ഇന്നലെ പരിഹസിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*