പത്തുവർഷം കണ്ടത് വികസനത്തിന്റെ ട്രെയ്‌ലർ മാത്രം; മോദി

മോദി സർക്കാർ ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ടത് വികസനത്തിന്റെ ട്രെയ്‌ലർ മാത്രമാണെന്നും ശരിക്കുള്ള ബിജെപി സർക്കാരിന്റെ വികസന നടപടികൾ ഇനിയുള്ള വർഷങ്ങളിലാണ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗത്തിൽ കേരളത്തിലെ ഭരണ – പ്രതിപക്ഷ സർക്കാരുകളെ പരസ്യമായി വിമർശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് സംസ്ഥാനത്ത് ഇവർ ചെയ്യുന്ന അഴിമതികൾ ബിജെപി സർക്കാർ പുറത്തുകൊണ്ടുവരുമെന്ന ആശങ്കയിലാണെന്നും മോദി.

മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ ആവർത്തിച്ച് ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ പേർ എടുത്ത് പറഞ്ഞായിരുന്നു മോദി ജനങ്ങളോട് ബിജെപിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചത്.

അടുത്ത ഘട്ടം ബിജെപി അധികാരത്തിലെത്തിയാൽ ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്നും മോദി വാഗ്‌ദാനം നൽകിയിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും, മൂന്ന് കോടി വീടുകൾ, ആയുഷ്മാൻ ഭാരത്, ജെൻ ഔഷധി തുടങ്ങി പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളും ആവർത്തിച്ചു. ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന് കേരളത്തിനെ പിന്നിലേക്ക് വലിക്കുന്നതായും മോദി പറഞ്ഞു.

കേരളത്തിൽ വിവാദമായ കരുവന്നൂർ ബാങ്ക് തട്ടിപ്പും മോദി കുന്നംകുളത്തെ വേദിയിൽ ആവർത്തിച്ചു. കരുവന്നൂരില്‍ പാവങ്ങളുടേയും മധ്യവര്‍ഗക്കാരുടേയും കോടികളാണ് കൊള്ളയടിക്കപ്പെട്ടതെന്നും ഈ പണം തിരികെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് വാഗ്‌ദാനം നൽകുന്നതായും മോദി പറഞ്ഞു. ‘എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. പെൺകുട്ടികളുടെ കല്യാണം വരെ മുടങ്ങുന്നു. പാവങ്ങളുടെ പണം തിരികെ ലഭിക്കാൻ എൻഡിഎ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മോദി. കരുവന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് നുണ പറയുകയാണെന്നും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരള സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ വിമർശനം. പ്രകൃതിഭംഗിയാല്‍ സമ്പന്നമായ സംസ്ഥാനമാന്നെകിലും ഇവിടെ വിനോദസഞ്ചാര മേഖലയിൽ കാര്യമായ വികസനങ്ങൾ ഒന്നും നടപ്പാക്കുന്നില്ലെന്നും അടുത്ത അഞ്ചുവര്‍ഷങ്ങള്‍ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും മോദി ആവർത്തിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*