വായിക്കാന്‍ കഴിയാത്ത പാക്കിങ് ലേബലിന് വിലക്ക് ; ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പിഴ

വായിക്കാന്‍ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാപൂ 2011 ലെ ലീഗല്‍ മെട്രോളജി ചട്ടം ലംഘിച്ചതിനാല്‍ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, റിലൈയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി, എറണാകുളം എന്നിവര്‍ക്കെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

താന്‍ വാങ്ങിയ 100 മില്ലിലിറ്റര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ലോഷന്‍ ബോട്ടിലില്‍ യുസേജ്, ഇന്‍ഗ്രെഡിയന്റ്‌സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011-ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ്യക്തവും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാന്‍ കഴിയൂ എന്നും പരാതിയില്‍ പറയുന്നു. ലീഗല്‍ മെട്രോളജി വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എതിര്‍കക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചത്.

എന്നാല്‍ ലേബലിലെ അക്ഷരങ്ങള്‍ക്ക് നിയമാനുസൃതമായ വലിപ്പം ഉണ്ടെന്ന് ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ ബോധിപ്പിച്ചു. ഉല്‍പ്പന്നത്തിന്റെ നിര്‍മാതാക്കള്‍ നല്‍കുന്നതാണ് റീടെയിലര്‍ വില്‍ക്കുന്നത് എന്നും, നിയമം അനുശാസിക്കുന്ന വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്ക് ഉണ്ടെന്ന് റിലയന്‍സ് റീറ്റൈല്‍ വാദിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം, 2011 ലെ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് ആന്റ് കമോഡിറ്റിസ്) ചട്ട പ്രകാരമുള്ള വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തി. പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് കുപ്പികളുടെ ലേബല്‍ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിക്കുകയും, വിദഗ്ദ്ധ റിപ്പോര്‍ട്ട് പ്രകാരം ലേബലുകളില്‍ അച്ചടിച്ച അക്ഷരങ്ങള്‍ ചട്ട വിരുദ്ധമാണെന്നും വായിക്കാന്‍ കഴിയുന്നതല്ലെന്നും ബോധ്യമായി.

കൂടാതെ, ഉപഭോക്താവിന് പരാതി നല്‍കാനുള്ള വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുന്ന ‘കണ്‍സ്യൂമര്‍ കെയര്‍ ‘വിശദാംശങ്ങള്‍ എന്നിവ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായിരുന്നു കോടതി നിയോഗിച്ച വിദഗ്ദ്ധ റിപ്പോര്‍ട്ട്. ലേബലിലുള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ അവ്യക്തമായും വ്യക്തമായും അച്ചടിക്കാന്‍ കഴിയുമെന്ന് കമ്മിഷന്‍ വിലയിരുത്തി. ലേബലിലെ അറിയിപ്പുകള്‍ ചട്ടപ്രകാരവും വ്യക്തവും പ്രാമുഖ്യത്തോടെയും നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിഫലിക്കുന്നതുമാകണം.

ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിര്‍മ്മിച്ച ലീഗല്‍ മെട്രോളജി നിയമം ഫലപ്രദമായി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെ തന്നെ തുരങ്കം വയ്ക്കുന്നതും ആണെന്ന് കോടതി വ്യക്തമാക്കി. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും കോടതി വിലയിരുത്തി. ലീഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കണ്‍സ്യൂമര്‍ കെയര്‍ വിശദാംശത്തിന്റെ കാര്യത്തില്‍ ഈ ഇളവ് ബാധകമല്ലെന്നും ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇനിമുതല്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ പാക്കിങ് ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടും 2011-ലെ ലീഗല്‍ മെട്രോളജി (ധപാക്കേജ്ഡ് ആന്റ് മോഡിറ്റിസ്) ചട്ടപ്രകാരം പ്രവര്‍ത്തിക്കണമെന്നും കോടതി ജോണ്‍സന്‍ ആന്റ് ജോണ്‍സന് നിര്‍ദ്ദേശം നല്‍കി. 

എതിര്‍കക്ഷികളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനം മൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍ 25,000 രൂപ കണ്‍സ്യൂമര്‍ ലീഗല്‍ എയ്ഡ് ഫണ്ടിലേക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണം. ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥരായ കെ എം മുഹമ്മദ് ഇസ്മായില്‍, സാജു എം എസ് എന്നിവര്‍ കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും പ്രാധാന്യം നല്‍കിക്കൊണ്ട് 15 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ 45 ദിവസത്തിന് ഉള്ളില്‍ പരിശീലനം നല്‍കാന്‍ സംസ്ഥാന ലീഗല്‍ മെട്രോളജിയുടെ കണ്‍ട്രോളര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*