പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം തിങ്കളാഴ്ച

ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തും. ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്തത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിക്ഷേധ സംഗമം ജൂൺ 19 തിങ്കളാഴ്ച രാവിലെ 8 ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ ഉദ്ഘാടനം ചെയ്യും.

ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ യാത്രാദുരിതത്തിന് റെയിൽവേയുടെ ഭാഗത്ത് നിന്ന് യാതൊരു പരിഹാരവും ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പുലർച്ചെ 06.37 ന് കൊല്ലം -എറണാകുളം മെമു കടന്നുപോയാൽ പതിവായി വൈകി 09 ന് ശേഷം എത്തുന്ന വേണാട് മാത്രമാണ് എറണാകുളം ഭാഗത്തേയ്ക്ക് ജോലിയ്ക്കുംപഠന ആവശ്യങ്ങൾക്കും യാത്ര ചെയ്യാൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ളവരുടെ ഏക ആശ്രയം. വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും.

യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെ 07 .10 നും രാത്രി 07 .50 നും ഏറ്റുമാനൂർ വഴി കടന്നുപോകുന്ന പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അടിയന്തിരമായി പരിഗണിക്കുകയെന്ന ആവശ്യം ഉയർത്തിയാണ് യാത്രക്കാർ സംഘടിക്കുന്നത്. വന്ദേഭാരത് വന്നപ്പോഴും ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരാണ്. ഇപ്പോൾ നേരത്തെ വീടുകളിൽ നിന്ന് ഇറങ്ങി 15- 20 കിലോമീറ്റർ അധികം സഞ്ചരിച്ച് മറ്റു സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട അവസ്ഥയാണ്. രാവിലെ മുളന്തുരുത്തിയിൽ 25 മിനിറ്റിൽ കൂടുതൽ ഇപ്പോൾ വന്ദേഭാരത്‌ കടന്നുപോകാൻ പിടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ഒരു മിനിറ്റ് നിർത്തുന്നതിന് യാതൊരു സാങ്കേതിക തടസ്സവും ഇല്ല. മടക്കയാത്രയിൽ പാലരുവി കോട്ടയത്ത് അരമണിക്കൂറിലധികം പിടിക്കുന്നുണ്ട്. ആയതിനാൽ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിന് നിലവിൽ റെയിൽവേയ്‌ക്ക് സമയനഷ്ടമില്ല. വേണാട് പതിവായി വൈകുന്നതും പുതിയ സമയക്രമം വന്നതിന് ശേഷമാണ്.

അതുപോലെ നിലവിലെ എറണാകുളം പാതയിലെ തിരക്ക് പരിഗണിച്ച് വേണാടിന് മുൻപ് എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ഒരു മെമു സർവീസ് ആരംഭിക്കുകയെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്‌. നിലവിലെ എല്ലാ ട്രെയിനുകളിലും വാതിൽപ്പടിയിൽ വരെ നിന്നാണ് സ്ത്രീകളടക്കം യാത്ര ചെയ്യുന്നത്.ഇരട്ട പാത പൂർത്തിയായതിന്റെയും കോട്ടയം സ്റ്റേഷൻ നവീകരിച്ചതിന്റെയും യാതൊരു ഗുണവും യാത്രക്കാർക്ക് ലഭിക്കുന്നില്ല.
പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും ഏറ്റുമാനൂർ സ്റ്റോപ്പ്‌ ഇല്ല

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിൽ അനിശ്ചിതാവസ്ഥയിലാണ്. അമൃത് പദ്ധതി പൂർത്തിയാകുമ്പോൾ ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ ട്രെയിനുകളുടെ സ്റ്റോപ്പുകളും വികസനപ്രതീക്ഷകളും ഇതോടെ ഇല്ലാതായി.

റെയിൽവേയിലെ ഉന്നതാധികാരികൾ സ്റ്റേഷൻ സന്ദർശനവേളയിൽ പ്രഖ്യാപിച്ച റൂഫുകളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും പണിയും കടലാസിൽ ഒതുങ്ങി. അതിരമ്പുഴ റോഡിലെ ബസ് സ്റ്റോപ്പിനെയും സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട അപ്രോച്ച് റോഡിൽ ഒരു വഴിവിളക്ക് പോലുമില്ല. ട്രെയിൻ നിർത്തുന്ന 2,3 ഐലൻഡ് പ്ലാറ്റ്ഫോമിലെ ടാപ്പിൽ പണി പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞിട്ടും വെള്ളം എത്തിയിട്ടില്ല. സ്റ്റേഷന്റെ ഇരുവശത്തുമുള്ള റോഡുകളിൽ, സ്റ്റേഷനെ സൂചിപ്പിക്കുന്ന ദിശാബോർഡുകൾ ഇല്ല.

നിരവധി തവണ ഈ ആവശ്യങ്ങൾ ജനപ്രതിനിധികളുടെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തുന്നതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം, ഷിനു എം എസ്, സേവ് ഏറ്റുമാനൂർ ഫോറം കൺവീനർ ബി രാജീവ്‌ എന്നിവർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*