കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് വാഗ്ദാനമായിരുന്നില്ലേ? പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘വിദേശത്തുള്ള കള്ളപ്പണത്തിന്റെ ഓരോ രൂപയും തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേ?’ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

50 ശതമാനം വളര്‍ച്ചയാണ് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2020 ല്‍ 2.5 ബില്യണായിരുന്ന ഇന്ത്യന്‍ ഫണ്ടുകള്‍ 2021 ല്‍ 30,626 കോടിയായി ഉയര്‍ന്നു.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. ‘മോദി ജിയുടെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സമ്പത്ത് വിദേശ അക്കൗണ്ടുകളില്‍ ഒളിപ്പിച്ചിരിക്കുകയാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*