കാൽമുട്ട് തെന്നിമാറുന്ന രോഗം: വിദ്യാർഥിനിക്ക് അപൂർവ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഭയക്കാതെ 15 കാരി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു.

ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട സാധാരണ നിലയിലാകുകയും ചെയ്യുന്ന രോഗമായിരുന്നു വിദ്യാർഥിനി നേരിട്ടിരുന്നത്. മുട്ട് ചിരട്ട തെന്നി മാറുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. തുടയെല്ലും കാൽമുട്ട് ചിരട്ടയും ചേരുന്ന ഭാഗത്ത് വേണ്ട ഗ്രൂവ് ജന്മനാ തന്നെ ഇല്ലാതിരുന്നതാണ് പ്രശ്നമായിരുന്നത്. ഇതിനാലാണ് കാൽമുട്ട് മടക്കുമ്പോൾ മുട്ട് ചിരട്ട ഉറച്ചിരിക്കാതെ തെന്നിമാറിക്കൊണ്ടിരുന്നത്.

മുട്ടിലെ എല്ലിന്റെ വളർച്ചയെത്താത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യവുമായിരുന്നു. ഇതേ തുടർന്ന് 7 വർഷമായി വിവിധ ആശുപതികളിൽ ചികിത്സ തേടി. എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ മധ്യവേനലവധിക്കാലത്താണ് ഇവിടെ ചികിത്സ തേടിയത്.

ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി.ബി.രാജീവിന്റെ നേതൃത്വത്തിലാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം അപൂർവ ശസ്ത്രക്രിയ നടത്തിയത്. തരുണാസ്ഥിക്ക് കേട് വരാത്ത രീതിയിൽ ഗ്രൂവ് പുനർനിർമിക്കണം എന്നതായിരുന്നു ശസ്ത്രക്രിയയുടെ വെല്ലുവിളി. ഇതിനായി വിദേശത്തുനിന്ന് ആധുനിക ഉപകരണങ്ങൾ എത്തിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. സിജോ സെബാസ്റ്റ്യൻ, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അഭിജിത്ത് കുമാർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*