റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; വിദേശ രാജ്യങ്ങളിലുള്ളവരെ റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കില്ല; ജിആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം ആളുകള്‍ മസ്റ്ററിങില്‍ പങ്കെടുത്തു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

‘മസ്റ്ററിങിനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകള്‍ മസ്റ്ററിങ്ങില്‍ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ അവരുടെ ആധാര്‍ പരിശോധയില്‍ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതില്‍ എകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്നു. ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണ്. അഞ്ചാം തീയതിക്കുള്ളില്‍ നല്ല ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയും. ബാക്കിയുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ഗണനാ കാര്‍ഡുകാരായിട്ടുള്ള ഒരുകോടി അന്‍പത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങില്‍ പങ്കെടുക്കേണ്ടത്. വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്ന് ആരെയും ഒഴിവാക്കില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്’ മന്ത്രി പറഞ്ഞു.

മസ്റ്ററിങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതത് സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മസ്റ്ററിങ് നടത്തുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*