2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ് പൊതു ജനങ്ങള്‍ളുടെ കൈയിലുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി.

2023 മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് അന്ന് രാജ്യത്താകെ വിനിമയം ചെയ്യപ്പെട്ടിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 6,970 കോടി രൂപയായി കുറഞ്ഞു. 2023 ഒക്ടോബര്‍ ഏഴ് വരെ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമുള്ള സംവിധാനം എല്ലാ ബാങ്കുകളുടെയും ശാഖകളില്‍ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഇത് മാറ്റാനുള്ള സൗകര്യമുണ്ട്. കൂടാതെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് മുഖേനെയും റിസര്‍വ് ബാങ്കിലേക്ക് ഈ നോട്ടുകള്‍ അയക്കാം. ആര്‍ബിഐ ഇഷ്യൂ ഓഫീസര്‍മാര്‍ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം തിരിച്ചയക്കും.

അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കുന്ന ആര്‍ബിഐ ഓഫീസുകള്‍ ഉള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*