റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു; കർശന മാർ​ഗ നിർദ്ദേശങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്ലോഗര്‍മാർ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ കഥ മുഴുവൻ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക, റിവ്യു ചെയ്യുന്നതിനിടയിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നിങ്ങനെ പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെ​ഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണമെന്ന നിർ‌ദ്ദേശവും റിപ്പോർട്ടിലുണ്ട്.

നടൻമാർ, സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, ആപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ തടയണം. സിനിമയെ വലിച്ചു കീറുകയല്ല പകരം ക്രിയാത്മകമായ വിമർശനം നടത്തണം. നിയമ, ധാർമിക നിലവാരം കാത്തു സൂക്ഷിക്കണമെന്നും പ്രൊഫഷണലിസമുണ്ടാകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചില സിനിമകളെ മനപൂർവം നെഗറ്റീവ് റിവ്യു നൽകി തകർക്കുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയ ആരോപണമുയർത്തി ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിക്ക് പിന്നാലെയാണ് വിഷയത്തെ കുറിച്ച് പഠിക്കാനും റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*