ശബരിമല വിമാനത്താവളം: പ്രത്യേക കമ്പനി രൂപീകരണം പൂര്‍ത്തിയായി, സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ഉടന്‍

ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനുള്ള ആദ്യഘട്ട നടപടികള്‍ അവസാനിച്ചു. വിമാനത്താവള നടത്തിപ്പിനുള്ള പ്രത്യേക കമ്പനി രൂപീകരണ നടപടികള്‍ അവസാനിച്ചതോടെ തുടര്‍ വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് അനുമതി ലഭിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ പാരിസ്ഥിതികാഘാത പഠനവും പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ തുടര്‍ നടത്തിപ്പിനുള്ള കമ്പനി രൂപീകരണമാണ് ഇപ്പോള്‍ അവസാനിച്ചത്. കമ്പനി ചട്ടക്കൂട് സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രിസഭയാകും പുറത്തുവിടുക.

എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 3500 മീറ്ററുള്ള റണ്‍വേക്കായി മാത്രം 307 ഏക്കര്‍ ഭൂമി വേണ്ടിവരും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഏറ്റവും വലിയ റണ്‍വേയാണ് ശബരിമലയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റാണ് പദ്ധതി സംബന്ധിച്ച സാമൂഹികാഘാത പഠനം നടത്തിയത്. സ്ഥലേേറ്റെടുക്കല്‍ കര്‍ഷകര്‍ അടക്കമുള്ളവരുടെ വ്യാപക കുടിയിറക്കത്തിന് കാരണമാകുമെന്നും പ്രാദേശിക സമൂഹങ്ങളുടെ സ്വത്തവകാശം നഷ്ടപ്പെടുന്നത് സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠനം വിലയിരുത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് വിഷയങ്ങള്‍ വിലയിരുത്തിയ വിദഗ്ധസമിതി രണ്ടു ദിവസത്തിനകം ശുപാര്‍ശ സമര്‍പ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*