
പത്തനംതിട്ട: പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേട മാസ പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 11-നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.
വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാല് മണി മുതൽ ഏഴ് മണി വരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴ് മണി മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയും വഹിച്ചുള്ള രഥ ഘോഷയാത്ര കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ഏപ്രിൽ ഒന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരും.
Be the first to comment