വിഴിഞ്ഞം: ഡോള്‍ഫിന്‍ 27 ടഗ്ഗ് എത്തി, ഡോള്‍ഫിന്‍ 37 ഇന്നെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ടഗ്ഗും എത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗ്ഗാണ് ബുധനാഴ്ച വൈകിട്ടോടെ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്. ഇന്നുച്ചയോടെ ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗും തുറമുഖത്ത് എത്തുമെന്ന് തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗിനെ എത്തിച്ചിരുന്നു. നാലാമത്തെ ടഗ്ഗ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തിക്കും. ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നിന്നാണ് ഡോള്‍ഫിന്‍ ടഗ്ഗ് എത്തിച്ചത്. 

അതേസമയം, ഷെന്‍ഹുവാ 15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി ക്രെയിനുകള്‍ ഇറക്കുകയാണ്. നാളെയോ മറ്റെന്നാളോ യാത്ര തിരിച്ച് 15ന് മുമ്പ് വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നാണ് അധികൃതര്‍ പറയുന്നത്. പതിനാലിന് വിഴിഞ്ഞം പുറംകടലില്‍ എത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള മൂന്നു ക്രെയിനുകള്‍ ഇതിലുണ്ട്. ഓഗസ്റ്റ് അവസാനമാണ് കപ്പല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ടത്. ക്രെയിനുകള്‍ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്ധ സംഘവും ഉടന്‍ വിഴിഞ്ഞത്ത് എത്തും. 15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും. ഷാങ് ഹായ്,  വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയിലുണ്ടായ വേഗത കുറവാണ് കപ്പലിന്റെ തീയതി മാറാന്‍ കാരണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*