പീഡന കേസ്: പി.ജി. മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ മുന്‍കൂര്‍ ജാമ്യം തേടി മനു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റീസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റൂറൽ എസ്പിക്ക് ലഭിച്ച പെൺകുട്ടിയുടെ പരാതിയിലാണ്  തെളിവുകൾ ശേഖരിച്ച ശേഷം മനുവിനെതിരെ കേസെടുത്തത്. പിന്നാലെ ഹൈക്കോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ സ്ഥാനം മനു രാജിവച്ചിരുന്നു.

2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*