കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ’; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

മുംബൈ: കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ നല്ലത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിന്‍ഡെയുമായും അജിത് പവാറുമായും കൈകോര്‍ക്കുന്നതാണെന്ന് ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മുന്നോട്ടുപോകുന്നതാണ് ഇരുകക്ഷികള്‍ക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്റെ പേരുപരാമര്‍ശിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദിയുടെ പ്രസംഗം.

കഴിഞ്ഞ നാല്‍പതുവര്‍ഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്. ജൂണ്‍ നാലിന് ശേഷം ചെറിയ പാര്‍ട്ടികള്‍ അതിജീവിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എന്‍സിപിയും വ്യാജ ശിവസേനയും കോണ്‍ഗ്രസുമായി ചേരാന്‍ തീരുമാനിച്ചു എന്നാണ് ഇത് അര്‍ഥമാക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ അജിത് പവാറുമായും ഏക്‌നാഥ് ഷിന്‍ഡെയുമായി കൈകോര്‍ക്കുന്നതാണ് നല്ലത്.’ -മോദി പറഞ്ഞു.
എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു പാര്‍ട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിനു തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചു. മോദിയുടെ പ്രസംഗങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് സൃഷ്ടിക്കുന്നതാണ്. ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവര്‍ത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*