ശ്രദ്ധയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത, കോളേജിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലി ഇന്ന്

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നു എന്ന സംശയം വിദ്യാർഥികൾ പങ്കു വയ്ക്കുന്നു. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പൊലീസും ഫൊറൻസിക് സംഘവും ആത്മഹത്യ നടന്ന മുറിയിൽ എത്തി തെളിവുകൾ ശേഖരിച്ചതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

പൊലീസെത്തും വരെ ആത്മഹത്യ നടന്ന മുറിയുടെ താക്കോൽ കോളജ് അധികൃതർ തന്നെ സൂക്ഷിച്ചതിലടക്കം സംശയങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ശ്രദ്ധയുടെ മാതാപിതാക്കൾ ഇന്നലെ കുറിപ്പിനെതിരെ രം​ഗത്തെത്തിയിരുന്നു.

അതേസമയം, ക്രൈസ്തവർക്കും പൊതു സമൂഹത്തിനും നേർക്കുള്ള സംഘടിത ഭീകരതക്കെതിരെ താക്കീത് എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്തിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ റാലി നടക്കും. അമൽജ്യോതി സമരത്തിന്റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയുമായി ബന്ധപ്പെട്ട സംഘടനകളുടെ പരസ്യ പ്രതിഷേധം.

Be the first to comment

Leave a Reply

Your email address will not be published.


*