എസ്.എഫ്.ഐ നടത്തിയ കൊലപാതകമാണ് സിദ്ധാർത്ഥിൻ്റെ മരണം; രമേശ് ചെന്നിത്തല

ചെന്നിത്തല: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമായ്ച് കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ മർദ്ദിച്ചത്.  മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമിൽ കെട്ടിതൂക്കി എന്നാണ് കുടുംബത്തിന് വിവരം കിട്ടിയത്.  പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരവും കൊലപാതകമാണ്.  റിപ്പോർട്ട് താൻ കണ്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

വെറ്റിനറി കോളേജിലെ ഡീന് എല്ലാം അറിയാം.  സി.പി.ഐക്കാരനായ ഡീൻ നാരായണനെ മന്ത്രി ചിഞ്ചു റാണി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോളേജിൽ ഇടിമുറിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  സിദ്ധാർത്ഥൻ്റെ  മരണം ആത്മഹത്യയാക്കാനാണ് പൂക്കോട് എസ്.എച്ച്.ഒ ശ്രമിക്കുന്നത്.  ഇപ്പോഴും ഐ.പി.സി 302-ാം വകുപ്പ് പ്രകാരം കേസ് എടുത്തിട്ടില്ല.  സിപിഎം നേതാവ് ശശീന്ദ്രനും സിപിഎം നേതാക്കളും ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എസ്.എഫ്.ഐ നടത്തിയ ആൾക്കൂട്ട കൊലപാതകമാണിത്.  അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾ ഇക്കാര്യം പുറത്ത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് വെറും ആത്മഹത്യയാകുമായിരുന്നു.  മുമ്പ് ഇവിടെ നടന്ന അക്രമങ്ങളിലും അന്വേഷണം നടത്തണം.  ഡീൻ നാരായണന് എല്ലാം അറിയാം.  കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.  ടി.പി. കേസിലെ അതേ നയമാണ് സിപിഎം ഇവിടെയും സ്വീകരിക്കുന്നത്.  കൊലപാതകികളെ പൊതുജനത്തിന് മുമ്പിൽ തള്ളിപ്പറയുകയും പിന്നീട് കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രതികളെ സംരക്ഷിച്ചാൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*