എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

ദില്ലി: എസ്എന്‍സി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണിയ്ക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല.

എസ്എൻസി ലാവലിൻ കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്. വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*