മനുഷ്യക്കടത്ത് ; യൂട്യൂബര്‍ ബോബി കതാരിയ അറസ്റ്റില്‍

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറും യൂട്യൂബറുമായ ബോബി കതാരിയയെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ താമസ സ്ഥലത്ത് പോലീസും എന്‍ഐഎയും സംയുക്തമായി നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും കണക്കില്‍പ്പെട്ടാത്ത പണവും കണ്ടെത്തി. ബോബി 150 ഓളം ഇന്ത്യക്കാരെ ബന്ദികളാക്കുകയും ഇവരുടെ പാസ്‌പോര്‍ട്ട് അനധികൃതമായി കൈവശം വെച്ചുവെന്നും പോലീസ് അറിയിച്ചു. 

കൂടാതെ മനുഷ്യക്കടത്ത് നടത്തിയവര്‍ വിവിധയിടങ്ങളില്‍ ക്രൂരമായി പീഡനത്തിരയായതായി പരാതിയുണ്ടെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ഗോപാല്‍ഗഞ്ച് സ്വദേശി അരുണ്‍ കുമാര്‍, ധൗലാപൂരില്‍ നിന്നുള്ള മനീഷ് തൊമാര്‍ എന്നിവരാണ് ബോബിക്കെതിരെ പരാതി നല്‍കിയത്. വിദേശത്ത് ജോലി വാഗ്ദ്ധാനം ചെയ്ത് ബോബി, തങ്ങളില്‍ നിന്ന് മൂന്നര ലക്ഷം കൈപ്പറ്റിയതായി ഇവര്‍ പറഞ്ഞു. ബോബിയുടെ നിര്‍ദ്ദേശ പ്രകാരം ലാവോസിലെത്തിയെങ്കിലും ജോലി ഒന്നും ശരിയായില്ല. അടുത്ത ദിവസം അവിടെ നിന്ന് ഒരു ചൈനീസ് കമ്പനിയിലെത്തിച്ച് ബന്ദികളാക്കി മര്‍ദ്ദിച്ചുവെന്നും ഇവര്‍  പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. കൂടാതെ ഇവരുടെ പാസ്‌പോര്‍ട്ട് ബോബിയുടെ സംഘാംഗങ്ങള്‍ കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട്.

തുടര്‍ന്ന് അമേരിക്കന്‍ സൈബര്‍ തട്ടിപ്പ് പ്രവര്‍ത്തനങ്ങൾക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബിസിയില്‍ എത്തിയാണ് ഇവര്‍ മനുഷ്യക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുന്നത്. ബോബിക്കു പുറമെയുള്ള സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസും എന്‍ഐഎയും. ബോബിക്കെതിരെ മുമ്പും നിരവധി കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. ഒരു സ്ത്രീയെ സമുഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം, പരസ്യ മദ്യപാനം, ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളിലും ബോബിക്കെതിരെ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*