വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്: ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്. വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്.

കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കണ്ണൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. കോടതി നിർദേശ പ്രകാരമാണ് കേസെടുത്തിരുന്നത്.

വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കയ്യിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ കോടതി അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. കേസിൽ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും ശ്രീശാന്ത് ഹൈക്കോടതിയിൽ പറഞ്ഞു.

ലെജന്റ്സ് ലീഗ് ക്രിക്കറ്റിൽ നന്നായി കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്ന സമയത്താണ് തനിക്കെതിരായ ആരോപണങ്ങൾ ഉയർന്നത്. 2019ൽ തുക കൈമാറ്റം ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും പരാതി നൽകിയത് വൈകിയാണെന്നും ശ്രീശാന്ത് കോടതിയിൽ വാദിച്ചു. അഭിഭാഷകരായ രഞ്ജിത്ത് ബി മാരാർ, ലക്ഷ്മി എൻ കൈമൾ, പി രാജ്കുമാർ, കേശവരാജ് നായർ, അരുൺ പൂമുള്ളി, പ്രീത എസ് ചന്ദ്രൻ, അഭിജിത്ത് ശ്രീകുമാർ, ആനന്ദ് രമേഷ്, സി ആർ രേഖ എന്നിവർ മുഖേനയാണ് ശ്രീശാന്ത് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*