സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തി ; മന്ത്രി വീണാ ജോര്‍ജ്

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്.

10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടര്‍ന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ ഈടാക്കി. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*