യുഎസ് താരിഫില്‍ വീണ് രൂപ, 24 പൈസയുടെ ഇടിവ്; ഓഹരി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.93ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ആഗോള വ്യാപാരയുദ്ധത്തിന് എണ്ണ പകരുംവിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് രൂപയ്ക്ക് വിനയായത്. അമേരിക്കയിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് രൂപയുടെ ഇടിവിന് കാരണമായത്. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും. മാസവസാനമായതോടെ ഇറക്കുമതിക്കാര്‍ക്ക് ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

ബുധനാഴ്ച രൂപ മൂന്ന് പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. അതിനിടെ ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,600 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ബാങ്ക്, എണ്ണ- പ്രകൃതി വാതക ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ട്രെന്‍ഡ്, ലാര്‍സന്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് കനത്ത ഇടിവ് നേരിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*