നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാർഥി; ‘തനിക്ക് ലഭിച്ച ചോദ്യപേപ്പറും യഥാര്‍ഥ ചോദ്യപേപ്പറും ഒന്നുതന്നെ’

ബന്ധു ചോര്‍ത്തി നല്‍കിയ നീറ്റ് ചോദ്യപേപ്പറും പരീക്ഷയുടെ ചോദ്യപേപ്പറും ഒന്ന് തന്നെ എന്ന് കേസില്‍ അറസ്റ്റിലായ പരീക്ഷാര്‍ഥി അനുരാഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിന് മുന്‍പില്‍ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍.

അനുരാഗിന്റെ മൊഴിപ്രകാരം തന്റെ അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവെന്തുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. പരീക്ഷയ്ക്ക് ഉന്നത വിജയം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അമ്മാവന്‍ ചെയ്തിരുന്നതായി തന്നെ അറിയിച്ചിരുന്നു എന്നും അനുരാഗ് യാദവ് കത്തില്‍ വ്യക്തമാക്കി. ബീഹാറിലെ പട്‌ന ജില്ലയിലെ ദാനപുര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറായി വിരമിച്ചയാളാണ് സിക്കന്തര്‍ പ്രസാദ് യാദവെന്തു.

അതേസമയം, പട്‌നയിലെ നീറ്റ് പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ബീഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടു. ബീഹാറില്‍ പലയിടങ്ങളിലും പരീക്ഷ നടന്ന മറ്റു കേന്ദ്രങ്ങളിലും പലതരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി ഏകദേശം 24 ലക്ഷത്തോളം പരീക്ഷാര്‍ഥികളാണ് നീറ്റ് യുജി പരീക്ഷ എഴുതിയത്. ജൂണ്‍ 14നു പുറത്തുവരേണ്ട പരീക്ഷാഫലം ജൂണ്‍ 4ന് തന്നെ പുറത്തുവിടുകയുണ്ടായി. മൂല്യനിര്‍ണയം സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി എന്നതായിരുന്നു ഇതിനു ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) നല്‍കിയ വിശദീകരണം.

നീറ്റ് പരീക്ഷ വിവാദം കത്തിയിരിക്കെ തന്നെയാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ പുറത്തു വിട്ടത്. ദേശീയതലത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു തുടരെ തുടരെയുണ്ടാകുന്ന അപാകതകള്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*