കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; രണ്ട് പേർക്ക് മുൻ‌കൂർ ജാമ്യം നൽകി ഹൈക്കോടതി

കൊല്ലം: കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തത സംഭവത്തിൽ രണ്ട് പേർക്ക് മുൻ‌കൂർ ജാമ്യം നൽകി ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്യാംകൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൽ ജലീൽ എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം. കഴിഞ്ഞ ജനുവരി 21 നാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു അനീഷ്യ. ജോലി സ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന, അനീഷ്യയുടെ ശബ്‌ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്‌ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നൽകിയില്ല. തന്നെ ആളുകളുടെ ഇടയിൽ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്‌ദ സന്ദേശത്തിൽ ഉന്നയിക്കുന്നത്.

ഇതിന് പിന്നാലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അനീഷ്യയുടെ അമ്മ രംഗത്തെത്തി. എന്നാൽ പിന്നീട് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്നും ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നുമാരോപിച്ച് പരാതിയുമായി അഭിഭാഷക യൂണിയനുകൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ആരോപണ വിധേയരായി പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും ഹൈക്കോടതി മുൻകൂർ ജാമ്യത്തിൽ വിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*