സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം ; ചികിത്സ തേടിയത് ആയിരത്തോളം പേർ

ചരിത്രത്തില്‍ ആദ്യമായി ഉഷ്ണ തരംഗമുന്നറിയിപ്പുള്‍പ്പെടെ പുറപ്പെടുവിച്ച ഇത്തവണത്തെ വേനലില്‍ കേരളം കടന്നുപോയത് അസാധാരണ സാഹചര്യങ്ങളിലൂടെ. സൂര്യാഘാതത്തെ തുടര്‍ന്ന് മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത ഇത്തവണ ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആയിരത്തോളം പേരാണ് കൊടുംചൂടിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിൻ്റെ തലേദിവസമായ ഏപ്രില്‍ 25 വരെ ഇത്തരത്തില്‍ 850 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൊടും ചൂട് തുടര്‍ച്ചയായി രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുള്ളത്. ജില്ലയില്‍ 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എറണാകുളത്ത് 151, കോട്ടയം 139, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 76 പേരും ചികിത്സതേടി.ചികിത്സ തേടിയവരില്‍ 370 പേരും 21 വയസിനും 50 നും ഇടയിലുള്ളവരാണ് എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 51-70 വയസിനിടയില്‍ പെട്ട 289 പേരെ കൊടും ചൂട് സാരമായി ബാധിച്ചപ്പോള്‍ ആശുപത്രികളിലെത്തിയ 40 പേര്‍ എഴുപത് വയസിന് മുകളിലുള്ളവരാണ്.

പത്തുവയസില്‍ താഴെയുള്ള 16 പേരും ചൂടിന്റെ അസ്വസ്ഥതകളാല്‍ സംസ്ഥാനത്ത് വൈദ്യ സഹായം തേടിയിട്ടുണ്ട്. സൂര്യാഘാതത്തെ തുടര്‍ന്ന് നാല് മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം രണ്ട് മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ മരണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളുണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സ്ഥിരീകരണത്തിനുശേഷം മാത്രമേ ഔദ്യോഗക കണക്കില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നാണ് കണക്കുകളിലെ വ്യത്യാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*