കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീം കോടതി വിമർശിച്ചു.  കേസുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി.  സംസ്ഥാനത്തിൻ്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.  പ്രശ്ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശിച്ചു. 

ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു.  വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന തുക വാങ്ങിക്കൂടെയെന്നു കോടതി ആരാഞ്ഞു.  വാങ്ങാമെന്നു വ്യക്തമാക്കിയ കേരളം 15000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു.  26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം.

കേന്ദ്ര സർക്കാർ പണം നൽകണമെന്നതല്ല സംസ്ഥാനത്തിൻ്റെ ആവശ്യമെന്നു വാദത്തിനിടെ കേരളം വ്യക്തമാക്കി.  കടമെടുക്കാൻ അനുമതി നൽകണം എന്നതാണ് ആവശ്യം.  ഒരു കാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്.  ഇപ്പോൾ 3 ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്.  സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി.  12000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കേരളം വ്യക്തമാക്കി. 

കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ല.  ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണ്.  സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്.  വരുമാനത്തേക്കാൾ കൂടുതൽ ചെലവുമുണ്ട്. സംസ്ഥാനത്തിൻ്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്.  അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*