കെജ്‍രിവാളിന്‌റെ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിധിപ്രസ്താവം മാറ്റിവച്ചിരിക്കുന്ന കേസില്‍ ജാമ്യം നീട്ടാനുള്ള അപേക്ഷ മാറ്റുന്നതായും പട്ടിക ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു.

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മെയ് 17ന് സുപ്രീം കോടതി മാറ്റിവച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്‍‍രിവാളിന് ജൂണ്‍ രണ്ടിനാണ് കീഴടങ്ങേണ്ടത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ദിവസത്തേക്ക് കൂടി ഇടക്കാലജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‍രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ശരീരഭാരം ഏഴ് കിലോഗ്രാം കുറഞ്ഞെന്നും അതേസമയം കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതെന്നും പെറ്റ്-സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കെജ് രിവാള്‍ പറഞ്ഞു. കെജ്‍രിവാളിന് ജൂണ്‍ നാല് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു മുമ്പ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‍വി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നത്.

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂണ്‍ ഒന്നുവരെ 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ തിരികെ ഹാജരാവാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ടെ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കെജ്‍രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇ ഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ്  കെജ്‍രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്‍രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡിയിലായി 50 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*