
ന്യൂഡൽഹി: മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നീ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തോട് കോടതി അനുകൂലമായി പ്രതികരിച്ചില്ല. തുടർന്നാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ സമാനമായ ആവശ്യം ഉൾക്കൊള്ളുന്ന ഹർജിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി പിൻവലിച്ചത്.
ഹർജിക്കാരൻ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു.
ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന വാദവും മുസ്ലിം ലീഗ് ഉന്നയിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാൽ സമാന ഹർജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്ന് കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Be the first to comment