പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്നും മര്‍ദ്ദനം നേരിട്ടുവെന്ന് ആരോപിക്കപ്പെട്ട ദിവസത്തെ വീഡിയോയോട് പ്രതികരിച്ച് സ്വാതി മാലിവാള്‍ എംപി. വസതി വീട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കെജ്‌രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി മാലിവാള്‍ തര്‍ക്കിക്കുന്നതടക്കം വീഡിയോയില്‍ കേള്‍ക്കാം. മുഖം രക്ഷിക്കാനായി പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നില്‍ കെജ്‌രിവാള്‍ ആണെന്ന പരോക്ഷ സൂചനയും സ്വാതി മാലിവാളിൻ്റെ എക്‌സ് കുറിപ്പിലുണ്ട്.

എപ്പോഴത്തേയും പോലെ ഇപ്രാവശ്യവും പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. യാതൊരു കാരണവുമില്ലാതെ അദ്ദേഹത്തിന്റെ ആളുകള്‍ ഇത്തരം വീഡിയോ പങ്കുവെക്കുന്നതിലൂടെ കുറ്റകൃത്യത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ കഴിയുമെന്നാണ് ധരിച്ചിരിക്കുന്നത്. ഒരാളെ മര്‍ദ്ദിക്കുന്ന വീഡിയോ ആരാണ് നിര്‍മ്മിക്കുന്നത്? വസതിയിലെയും മുറിയിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഉടന്‍ സത്യാവസ്ഥ എല്ലാവര്‍ക്കും മനസ്സിലാകും. നിങ്ങളെകൊണ്ട് കഴിയുന്ന ഏത് നിലയിലേക്കും താഴുക. ദൈവം എല്ലാം കാണുന്നുണ്ട്. ഒരു ദിവസം സത്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും.’ സ്വാതി മാലിവാള്‍ പറഞ്ഞു.

കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മാലിവാള്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. എംപിയോട് വീട് വിട്ടുപോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്വാതി പ്രതിരോധിച്ച് നില്‍ക്കുകയായിരുന്നു. തനിക്ക് പൊലീസ് ഓഫീസര്‍മാരോട് സംസാരിക്കണമെന്നും എംപി ആവശ്യപ്പെടുന്നുണ്ട്. വാക്കുതര്‍ക്കത്തിനിടെ ഒരു ഘട്ടത്തില്‍ സുരക്ഷാ ജീവനക്കാരെ പ്രകോപിപ്പിച്ചുകൊണ്ട ‘കഷണ്ടി’ എന്ന് വിളിക്കുന്നതും കേള്‍ക്കാം.

അതിനിടെ കേസിലെ എഫ്‌ഐആര്‍ പുറത്തുവന്നു. അരവിന്ദ് കെജ്‌രിവാളിന്റെ പി എ ബിഭവ് കുമാറില്‍ നിന്നും സാതി മാലിവാള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പല തവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മെയ് 13 ന് രാവിലെ കെജ്‌രിവാളിന്റെ വസതിയിലെത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ വെച്ച് സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റത്.

Be the first to comment

Leave a Reply

Your email address will not be published.


*