അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി 13 വർഷത്തിനു ശേഷം കണ്ണൂരില്‍ പിടിയില്‍

കൊച്ചി: തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. പ്രതി സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 13 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്.

ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂർ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സവാദിനെ കണ്ടെത്താനായി പാകിസ്ഥാൻ, ദുബായ് അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്നു വൈകീട്ടോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. കൈവെട്ടു കേസിൽ ആകെ 54 പ്രതികളാണ് ഉണ്ടായിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*