രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ

രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന പോലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് തെലങ്കാന ഡിജിപി രവി ഗുപ്ത പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിതിൻ്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ഭയന്നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്ന് തെലങ്കാന പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. രോഹിത് വെമുല ദളിതനായിരുന്നില്ല എന്ന വാദവും ആവർത്തിച്ചിരുന്നു. 2016 ൽ കേസില്‍ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കെന്തരാബാദ് എം.പി ഭണ്ഡാരു ഭട്ടാതേയ, എം.എല്‍.സി ആയിരുന്ന എന്‍. രാമചന്ദ്ര റാവു, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു, എ.ബി.വി.പി നേതാക്കള്‍, കേന്ദ്രമന്ത്രി സമൃതി ഇറാനി എന്നിവര്‍ക്ക് കേസില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളിതനാണെന്ന സർട്ടിഫിക്കറ്റ് രോഹിത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിതിൻ്റെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്ന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രോഹിതിൻ്റെ ആത്മഹത്യക്ക് ആരും ഉത്തരാവാദി അല്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*