ഏഴ് വയസ്സുകാരനെ ലൈ​ഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവ്

തിരുവന്തപുരം: ഏഴ് വയസ്സുകാരനെ ലൈ​ഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവ്. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണന്‍ (24) നെയാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ‌ശിക്ഷിച്ചത്. 20 വര്‍ഷം കഠിനതടവ് കൂടാതെ 25,000 രൂപ പിഴയും പ്രതി നൽകണം. പ്രതി പിഴ തുകയായ 25,000 രൂപ നൽകിയില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

പിഴയായി അടയ്ക്കുന്ന തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നാണ് വിധിയിൽ പറയുന്നത്. പ്രതിയായ പൂജാരി കുട്ടിയുടെ അകന്ന ബന്ധുവാണ്. കുട്ടിയുടെ വീടിന് അടുത്ത് തന്നെയാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ മുത്തച്ഛനാണ് പ്രതിയെ വളർത്തിയതും പൂജാദികർമങ്ങൾ പഠിപ്പിച്ചതും. അങ്ങനെയാണ് പ്രതി വീടിനടുത്ത് തന്നെ താമസമാക്കുന്നത്.

2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഇതുപോലെ പലതവണ സംഭവിച്ചിട്ടുണ്ടെന്നാണ് കുട്ടി കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. ഭയം കാരണം കുട്ടി ഇതാരോടും വെളിപ്പെടുത്തിയിരുന്നില്ല. പീന്നിട് പീഡനശ്രമം ആവർത്തിച്ചപ്പോഴാണ് കുട്ടി തന്റെ ബന്ധുവിനോട് വെളിപ്പെടുത്തുന്നത്.

തുടർന്നാണ് കുട്ടിയുടെ വീട്ടുക്കാർ പോലീസിൽ പരാതി നൽകുന്നത്. ഇത്തരത്തിലുളള പ്രവർത്തികൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന ഒന്നാണ്. പക്ഷേ പ്രതിയുടെ പ്രായം കണക്കിലെടുത്ത് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*