നാലമ്പല ദർശനത്തിന് ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി

പിറവം: കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി.രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടകം കടന്നു വരുന്നു. 41 ദിവസം ഭജനവും, ഗണപതി ഹോമവും, സുദർശന ഹോമവും, ഭഗവതി സേവയും ചില സ്ഥലങ്ങളിൽ ശ്രീചക്ര പൂജയും ചണ്ഡികാഹോമവും രാമായണ പാരായണവും ഈ മാസത്തിൽ നിറഞ്ഞു നിൽക്കുന്നു.

എറണാകുളം ജില്ലയിലെ നാലമ്പലങ്ങളില്‍ കര്‍ക്കടക പുലരികളില്‍ ഭക്ത ജനങ്ങളെക്കൊണ്ട് നിറയും. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ കർക്കിടക മാസത്തിൽ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ത്രേതായുഗത്തില്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരായി അവതരിച്ച നാല് മാതൃകാ സഹോദരന്മാരെയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ തന്നെ അവരവരുടെ ക്ഷേത്ര സങ്കേതങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥയാത്ര.

മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെയാണ് ഈ വർഷത്തെ തീര്‍ത്ഥാടന കാലം.

എറണാകുളം ജില്ലാ നാലമ്പല തീർത്ഥാടന സമിതിയുടെയും തിരുവിതാംകൂർ ദേവസ്വ൦ ബോർഡിന്‍റെയും സഹകരണത്തോടെ 14ന് ഞായറാഴ്ച മുളക്കുളം തിരുമൂഴിക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന നാലമ്പല തീര്‍ത്ഥാടന സമാരംഭ സമ്മേളനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വാഹിക്കും.

ക്ഷേത്രം തന്ത്രി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതതിരി അനുഗ്രഹപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*