‘മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ല’; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്.

താത്കാലികമായി അഡീഷണൽ ക്ലാസുകൾ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പഠന സാമഗ്രികൾ നൽകും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ‌ആഹ്ളാദം അതിര് കടക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. കുട്ടികളുടെ മനസിലെ ദുഃഖം മാറ്റാനാണ് ആഘോഷം. ഉടനെ സ്ഥിരസൗകര്യം ഒരുക്കും.

കൗൺസിലിങ് ഉൾപ്പടെ വിഷയങ്ങളിൽ ഇടപെടുന്നുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. കൂടുതൽ യാത്രാ സൗകര്യം ഏർപ്പെടുത്തും. എല്ലാ കാര്യങ്ങളും പുനഃസ്ഥാപിക്കും. തകർന്ന് പോകാത്ത കെട്ടിടം അങ്ങനെ തന്നെ നിലനിർത്തും. സ്മാരകമായി നിലനിർത്തണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*