റഫറിയുടെ വലിയ പിഴവ്, ഇല്ലാതായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം; ‘വിവാദ’ വര കടന്ന് ഖത്തറിന്റെ ഗോള്‍: വീഡിയോ

2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്കെതിരെ ഖത്തർ നേടിയ ഗോള്‍ വിവാദത്തില്‍. യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടമെന്ന ചരിത്രലക്ഷ്യവുമായി ദോഹയിലെ ജാസിന്‍ ബിന്‍ ഹമാദ് സ്റ്റേഡിയത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഖത്തറിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു 1-2ന്റെ തോല്‍വി ബ്ലു ടൈഗേഴ്‌സ് വഴങ്ങിയത്.

73-ാം മിനുറ്റിലായിരുന്നു ഖത്തറിന്റെ വിവാദഗോള്‍. ബോക്സിന് പുറത്തുനിന്ന് ഖത്തറിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു തുടക്കം. ഖത്തർ താരം യുസഫ് ഐമന്‍ തൊടുത്ത ഹെഡർ ഗോളി ഗുർപ്രീത് സിങ് സന്ധു തടയുകയും പന്ത് ഗോള്‍ പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കോർണറിനായുള്ള പൊസിഷനിങ്ങിലേക്ക് നീങ്ങാന്‍ ആരംഭിച്ചു.

എന്നാല്‍ റഫറി കിം വൂ സങ്ങിന്റെ വിസിലില്‍ നിന്ന് ശബ്ദം ഉയർന്നിരുന്നില്ല. ഔട്ട് ഓഫ് പ്ലെ ആയ പന്ത് ഖത്തർ താരം അല്‍ ഹസന്‍ ബോക്സിനുള്ളിലേക്ക് തിരിച്ചെടുക്കുകയും അയ്മനത് വലയ്ക്കുള്ളിലെത്തിക്കുകയുമായിരുന്നു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തവുമായിരുന്നു. ഗോള്‍ അനുവദിച്ചതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധം ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. വാറിന്റെ സഹായമില്ലാത്തതും തിരിച്ചടിയായി.

സുപ്രധാന താരങ്ങളില്ലാതെ യുവനിരയുമായായിരുന്നു ഖത്തർ ഇന്ത്യയെ നേരിടാന്‍ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലിറങ്ങിയത്. ആദ്യ പത്ത് നിമിഷങ്ങളില്‍ ഇന്ത്യയുടെ ബോക്സില്‍ പരിഭ്രാന്തി വിതയ്ക്കാന്‍ ഖത്തറിനായി. ഗുർപ്രീതിന്റേയും മെഹ്താബ് സിങ്ങിന്റേയും അത്യുഗ്രന്‍ സേവുകളായിരുന്നു ഇന്ത്യയ്ക്ക് രക്ഷയായത്. എന്നാല്‍, പിന്നീട് കളി വീണ്ടെടുക്കുകയായിരുന്നു ബ്ലു ടൈഗേഴ്‌സ്.

പ്രെസിങ്ങിനോടൊപ്പം തന്നെ പ്രതിരോധത്തിലും ഊന്നിക്കൊണ്ടുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ ഖത്തർ ഗോള്‍മുഖം പലപ്പോഴും വിറങ്ങലിച്ചിരുന്നു. ഇന്ത്യയുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് ഒരുപോലെ വേഗതയും സൗന്ദര്യവും കൈവരിച്ചു. 37-ാം മിനുറ്റിലായിരുന്നു പ്രതീക്ഷയുടെ ഗോള്‍ വീണത്. ബ്രാണ്ടന്‍ ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ ഡൈവ് ചെയ്ത് കാല്‍വെച്ചായിരുന്നു ലാലിയാന്‍സുവാല ചാങ്തെ പന്ത് വലയിലെത്തിച്ചത്. 53 ശതമാനം പന്തടക്കത്തോടെയായിരുന്നു ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ നേർവിപരീതമായിരുന്നു കളത്തിലെ കളി. നീക്കങ്ങളുമായി നിരന്തരം ഖത്തർ മുന്നേറ്റനിര ബോക്സിലേക്ക് പാഞ്ഞടുത്തു. 73-ാം മിനുറ്റിലെ ഗോളിന് ശേഷം ആത്മവീര്യം വീണ്ടെടുത്ത ഖത്തർ അഹമ്മദ് അല്‍ റാവിയിലൂടെ 85-ാം മിനുറ്റില്‍ ലീഡ് ഉയർത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*