കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടി

സംസ്ഥാനത്ത് കിളിമീന്‍ ഉത്പാദനം 41 ശതമാനം വര്‍ധിച്ചു. ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ് (എംഎല്‍എസ്) നിയന്ത്രണം നടപ്പാക്കിയതാണ് ഗുണം ചെയ്തത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപന (സിഎംഎഫ്ആര്‍ഐ)ത്തിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന മത്സ്യയിനമാണ് കിളിമീന്‍. നിരോധനത്തിനുശേഷം കിളിമീനുകളുടെ അംഗസംഖ്യയിലും പ്രജനന മൊത്ത ലഭ്യതയിലും വര്‍ധനവുണ്ടായി.

ചെറുമീനുകളെ പിടിക്കാതെ വളരാന്‍ അനുവദിച്ചാല്‍ മത്സ്യമേഖലയ്ക്ക് അധികലാഭമുണ്ടാക്കാനും മീനുകളെ വംശനാശഭീഷണിയില്‍നിന്ന് രക്ഷിക്കാനുമാകും. കിളിമീന്‍, ചാള, കൂന്തല്‍, അരണമീന്‍, കറൂപ്പ് എന്നിവയുടെ ചെറുപ്രായത്തിൽ പിടികൂടുന്നതു കാരണം ഏഴ് വര്‍ഷത്തിനുള്ളില്‍ 1777 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീന്‍ പിടുത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാര്‍ഷിക നഷ്ടം 216 കോടി രൂപയാണ്.

കേരളത്തിലെ മീൻപിടിത്തവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സിഎംഎഫ്ആര്‍ഐയില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ ശില്പശാലയിലാണ് പഠനം അവതരിപ്പിച്ചത്. എംഎല്‍എസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നതു ഗുണകരമാകും. വലയുടെ കണ്ണിവലിപ്പ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നതു കുറേക്കടി ഫലപ്രദമാകുമെന്നും സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.

കോവിഡിനുശേഷം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയുടെ കാര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപഭോഗച്ചെലവില്‍ കുറവ് വന്നതായി എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ 34 ശതമാനവും ആലപ്പുഴയില്‍ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്.

Be the first to comment

Leave a Reply

Your email address will not be published.


*