‘തകർത്തത് ജനങ്ങളുടെ ഓഫീസാണ്’; കുട്ടികളാണ് ആക്രമിച്ചത്,ദേഷ്യമില്ലെന്ന് രാഹുൽ

വയനാട് : കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകഡ ആക്രമിച്ച ഓഫിസ് സന്ദർശിച്ച ശേഷമാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. 

പൊലീസ് നോക്കി നിൽക്കേയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തിൽ  മര്‍ദനമേറ്റു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദേശം നൽകി. 

എസ് എഫ് ഐ പ്രവർത്തകരുടെ സമരം തടയുന്നതിൽ വീഴച വരുത്തിയ ഡി വൈ എസ് പിയെ അടക്കം സസ്പെൻഡ് ചെയ്തായിരുന്നു സർക്കാർ നടപടികളുടെ തുടക്കം. അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായി. 

Be the first to comment

Leave a Reply

Your email address will not be published.


*