കിടങ്ങൂരിൽ കാർ തടഞ്ഞു നിർത്തി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ

ഏറ്റുമാനൂർ: കാറിൽ വരികയായിരുന്ന മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചേർപ്പുങ്കൽപാലം ഭാഗത്ത് ആരം പുളിക്കൽ വീട്ടിൽ അനീഷ് മാത്യു (47), ഇയാളുടെ സഹോദരനായ അജീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാറിൽ വരികയായിരുന്ന ചേർപ്പുങ്കൽ സ്വദേശിയായ മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ചേർപ്പുങ്കൽ പാലത്തിന് സമീപം വച്ച് വണ്ടി തടഞ്ഞു നിർത്തി മധ്യവയസ്കനെ ചീത്ത വിളിക്കുകയും, മർദ്ധിക്കുകയും, കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല തട്ടിയെടുക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മാനേജരെ ഇവർ മർദ്ദിക്കുകയും, മുഖത്തിനിട്ട് പലപ്രാവശ്യം തൊഴിക്കുകയുമായിരുന്നു. ഇതിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. മധ്യവയസ്കന്റെ ബന്ധുകൂടിയായ അനീഷിനും, അജീഷിനും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മധ്യവയ്സ്കനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ മധ്യവയസ്കനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇവരെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ സതികുമാർ, എസ്.ഐ മാരായ സൗമ്യൻ വി.എസ്, ബിജു ചെറിയാൻ, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, അഷറഫ് ഹമീദ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*