വാരിയെല്ലുകൾ തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ !!; സുഭദ്രയുടേത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർ‌ട്ട്

കൊച്ചി: കലവൂരിൽ 73കാരിയുടേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരം. സുഭദ്രടെ ശരീരത്തിന്‍റെ 2 ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നുവെന്നും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം എന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.

സുഭദ്രടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ വീടിന് പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പോലീസിന് മൊഴി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് 7നാണ് വീട്ടിൽ കുഴിയെടുത്തത്. ജോലി ചെയ്തതിന്‍റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചതും ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതും. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*