ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് യാത്ര സൗകര്യമൊരുക്കി വിമാനക്കമ്പനി

കഴിഞ്ഞ വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയാണ് റുമേയ്സാ ഗെല്‍ഗി. 7 അടി  7 ഇഞ്ച് ഉയരമുള്ള റുമേയ്സാ ഗെല്‍ഗിക്ക്  ഇക്കാലത്തിനിടയിൽ ഒരിക്കല്‍ പോലും തന്‍റെ ഉയരം മൂലം വിമാനയാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗിക്ക് ചെറുപ്പത്തില്‍ തന്നെ വിമാന സീറ്റിലിരിക്കാവുന്നതിലും അധികം ഉയരമുണ്ടായിരുന്നു. 

ഗെല്‍ഗിക്ക് യാത്ര ചെയ്യാനായി എക്കോണമി ക്ലാസിലെ ആറ് സീറ്റുകളാണ് ടര്‍ക്കിഷ് എയര്‍ലൈന്‍ നീക്കിയത്. തുര്‍ക്കിയില്‍ നിന്ന് സാന്‍സ്ഫ്രാന്‍സികോയിലേക്കുള്ള യാത്രയ്ക്കായാണ്  ഗെല്‍ഗിക്കായി പ്രത്യേക സജീകരണമൊരുക്കിയത്. സീറ്റുകള്‍ മാറ്റിയ ശേഷം  ക്രമീകരിച്ച പ്രത്യേക സ്ട്രക്ചറിലായിരുന്നു 13 മണിക്കൂര്‍ യാത്രയില്‍ ഗെല്‍ഗി സഞ്ചരിച്ചത്. സാധാരണ നിലയില്‍ പോലും വീല്‍ ചെയറിന്‍റെ സഹായത്തോടെയാണ് ഗെല്‍ഗി സഞ്ചരിക്കുന്നത്.

വിമാനയാത്രയുടെ ചിത്രങ്ങള്‍ ഗെല്‍ഗി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് തന്‍റെ ആദ്യ വിമാനയാത്രയാണെന്നും എന്നാല്‍ ഇത് അവസാനത്തേത് ആകില്ലെന്നും ഗെല്‍ഗി പറയുന്നു. ഇനി മുതല്‍ ലോകത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്. ഈ സാഹചര്യമൊരുക്കിയ ടര്‍ക്കിഷ് എയര്‍ലൈനിലെ ഓരോ ജീവനക്കാരോടുമുള്ള കൃതജ്ഞതയും ഗെല്‍ഗി പങ്കുവയ്ക്കുന്നു. ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ട സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്കും സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ജോലിക്കായുമാണ് ഗെല്‍ഗി സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയത്.

2014 ലാണ് ഗെല്‍ഗി ആദ്യമായി ഗിന്നസ് ലോക റെക്കോര്‍ഡ് നേിയത്. അന്ന് ഏറ്റവും ഉയരമുള്ള കൗമാരക്കാരിയെന്ന് റെക്കോര്‍ഡാണ് ഗെല്‍ഗി നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൈയുള്ള വനിത, ഏറ്റവും നീളമുള്ള വിരലുള്ള വനിത, ഏറ്റവും നീളമുള്ള ചുമലുള്ള വനിത എന്നീ റെക്കോര്‍ഡുകളും ഗെല്‍ഗിയുടെ പേരിലാണ്. 

 

Be the first to comment

Leave a Reply

Your email address will not be published.


*