നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ ആൾക്കൂട്ടം നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കുകി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഇടപെടലുകൾ നടത്താതിരുന്ന മണിപ്പൂർ സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ഹർജിയിൽ പരാമർശമുണ്ട്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിജീവിതമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസിന്റെ വിചാരണ മണിപ്പൂരിൽനിന്ന് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതമാർ കോടതിയെ സമീപിച്ചത്. കലാപവുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ ജൂലൈ 28ന് സുപ്രീംകോടതി പരിഗണിക്കാനിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മാറ്റിവച്ച ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിക്കുക.

ബി ഫൈനോം ഗ്രാമത്തിലെ നോങ്പോക് സെക്മായ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അതിജീവിതമാരുടെ ഹർജി. മൂന്ന് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അവരിൽ ഒരാളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് മെയ്തി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ഗ്രാമത്തലവൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല, ഈ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയതായും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*