പയ്യന്നൂരിൽ പോലീസിന് തലവേദനയായി പിടികിട്ടാക്കള്ളൻ; മോഷ്ടിക്കാൻ ഒരേസ്ഥലത്ത്‌ കയറിയത് നാലുവതവണ

കണ്ണൂർ: ഒന്നല്ല, രണ്ടല്ല.. നാല് തവണ ഒരു കള്ളൻ ഒരേ സ്ഥലത്ത്‌ മോഷണം നടത്തി. നാല് തവണയും കള്ളൻ സിസിടിവിയിൽ പതിഞ്ഞു. പക്ഷെ, പിടിക്കാനായില്ല. ഇപ്പോൾ പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾക്ക് തലവേദനയായിരിക്കുകയാണ് ഈ കള്ളൻ. ബുധനാഴ്ചയാണ് അവസാന മോഷണം നടത്തിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങിയ കള്ളൻ കൗണ്ടറിൽ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു.

കള്ളന് പ്രിയപ്പെട്ട ചില ഐറ്റങ്ങളുമുണ്ട്, പെർഫ്യൂമുകളും ഷാംപൂവും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ചയുടനെ ഒളിഞ്ഞും മറഞ്ഞുമൊന്നും പോവാൻ ഈ കള്ളനെ കിട്ടില്ല കേട്ടോ… കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കൂൾ ഡ്രിങ്ക്സ് കുടിച്ചാണ് കളളൻ പോയത്. സൂപ്പർ മാർക്കറ്റിലുളളവർ സിസിടിവി നോക്കിയപ്പോൾ നല്ല പരിചയമുളളയാൾ. മുൻപ് മൂന്ന് തവണയും മോഷ്ടിക്കാൻ കയറിയ അതേ വിരുതൻ.

അന്നെല്ലാം വെന്‍റിലേറ്റർ ഇളക്കിമാറ്റി ആ വഴിയായിരുന്നു പ്രവേശനം. ആ പഴുത് അങ്ങനെ അടച്ചു. എന്നിട്ടും പിൻമാറാതെ ഷീറ്റിളക്കിയാണ് കളളൻ അകത്തെത്തിയത്. പയ്യന്നൂർ പോലീസിനെ വട്ടം കറക്കുന്ന കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*