തിരുനക്കര ഉത്സവം; മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: മാർച്ച് 15 മുതൽ 24 വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെ  മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹരിത ചട്ടം പാലിച്ച് ഉത്സവം നടത്തും. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദ്ദേശം നൽകി. 

മാർച്ച് 21ന് വൈകിട്ട് നടക്കുന്ന പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും.  ജനത്തിരക്ക് നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കും. വനിത പൊലീസിനെ കൂടുതലായി നിയോഗിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂടുകൂടിയ സാഹചര്യമായതിനാൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ  ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കുമെന്നും ആനയ്ക്ക് ചൂട് ഏൽക്കാതിരിക്കാൻ നിലത്ത് വെള്ളം നനച്ച ചണച്ചാക്ക് വിരിക്കണമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു പറഞ്ഞു. എലിഫന്റ് മോണിറ്ററിംഗ് കമ്മിറ്റി 22 ആനകൾക്ക് അനുമതി നൽകി. പൂരദിവസം ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറുടെയും എലിഫന്റ് സ്‌ക്വാഡിന്റെയും  നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാവുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജു കുമാർ പറഞ്ഞു.  മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വാഹന, പാർക്കിംഗ് നിയന്ത്രണത്തിനായി പൊലീസിനൊപ്പമുണ്ടാകും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പൊലീസിനെ നിയോഗിക്കും. നഗരത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കും. കൺട്രോൾ റൂമുകൾ തുറക്കും. നഗര ശുചീകരണത്തിനും  വഴിവിളക്കുകൾ നന്നാക്കുന്നതിനും കുടിവെള്ള വിതരണത്തിന് വാഹനം ലഭ്യമാക്കുന്നതിനും കോട്ടയം നഗരസഭയെ ചുമതലപ്പെടുത്തി. ശുചീകരണത്തിന് ശുചിത്വ മിഷനും നഗരസഭയും ചേർന്ന് ഹരിത കർമ്മസേനയെ നിയോഗിക്കും. തടസംകൂടാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദ്ദേശം നൽകി. 

പൂരദിവസം കോട്ടയം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലത്തെ ബാരിക്കേഡുകളുടെ വലുപ്പം കൂട്ടണമെന്നും എം.എൽ.എ. പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശി അവധി അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.  നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ്, തഹസിൽദാർ എസ്.എൻ. അനിൽ കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. മീര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ,  പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ജോയിന്റ് ആർ.ടി.ഒ. ഡി. ജയരാജ്, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ ബിനു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*