തോമസ് ചാഴികാടന്‍റെ പര്യടന പരിപാടികൾക്കു പാലായിൽ തുടക്കം

പാല: കെ.എം. മാണി സ്മരണയില്‍ കോട്ടയം മണ്ഡലത്തിലെ വിപുലമായ പര്യടന പരിപാടികള്‍ക്കും അദ്ദേഹം പാലായില്‍ തുടക്കം കുറിച്ചു. രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു.

രാഷ്‌ട്രീയത്തിനതീതമായി 53 വര്‍ഷം പാലായിലെ ജനപ്രതിനിധിയായിരിക്കാന്‍ കെ.എം മാണി സാറിന് കഴിഞ്ഞത് വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാലാണെന്നും ആ മാണി സാര്‍ പകര്‍ന്നു നല്‍കുന്ന ഊര്‍ജമാണ് തന്‍റെ ശക്തിയെന്നും ചാഴികാടന്‍ പറഞ്ഞു. അര നൂറ്റാണ്ടിനപ്പുറം നീണ്ട ഐതിഹാസികമായ രാഷ്‌ട്രീയ ജീവിതത്തിനൊടുവില്‍ മാണി സാറിന്‍റെ ഏറ്റവും അവസാനത്തെ പത്രസമ്മേളനവും അവസാന തീരുമാനവും തന്നെ ലോക്സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതായിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

പാലാ നിയോജക മണ്ഡലം പര്യടനത്തിന്‍റെ തുടക്കം കൊല്ലപ്പള്ളി ടൗണില്‍ മന്ത്രി വി.എന്‍ വാസവനാണ് നിര്‍വഹിച്ചത്. 100 ശതമാനം ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ ഒന്നാമനായ എംപിയെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയത്ത് വീണ്ടും മത്സരിപ്പിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ജോസ് കെ മാണി എംപിയും പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥനയുമായി കടകള്‍ കയറിയിറങ്ങി. പാലാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് ചൊവ്വാഴ്ച നടക്കുന്നത്.

തെര‌ഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്നാണ് ചാഴികാടൻ അഭ്യർഥിച്ചിരിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി നൂറു കണക്കിന് മാലയും ബൊക്കെയുമായി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തിൽ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാൽ ഓരോ പോയിന്‍റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.

Be the first to comment

Leave a Reply

Your email address will not be published.


*