ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താന്‍ കവര്‍ച്ച; 23കാരന്‍ പിടിയില്‍

കോട്ടയം: 80കാരിയുടെ കഴുത്തിൽ കത്തിവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഓൺലൈൻ റമ്മിയ്ക്ക് അടിമയായ അമലിന് ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകൾ പണം തിരികെ ചോദിച്ചതോടെ മടക്കി നൽകുന്നതിനും തുടർന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ സരസമ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ അമൽ സരസമ്മയുടെ കഴുത്തിൽ കത്തിവച്ച് കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിലെ നമ്പർ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*