പൂരത്തിന് ജനങ്ങള്‍ക്കൊപ്പം യതീഷ് ചന്ദ്ര; മുന്‍ കമ്മീഷണറുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

തൃശ്ശൂർ: പൂരം നടത്തിപ്പിലും ചടങ്ങുകളിലും തൃശ്ശൂരില്‍ ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മീഷണര്‍ അങ്കിത് അശോകൻ്റെ അനാവശ്യമായ ഇടപെടലാണെന്ന് വ്യാപകമായ പരാതി ഉയരുന്നതിനിടെ മുന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പങ്കുവെച്ച് തൃശ്ശൂരിലെ പോലീസുകാര്‍. പൂര പറമ്പില്‍ യതീഷ് ചന്ദ്ര ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

നിലവിലെ കമ്മീഷണര്‍ അങ്കിത് അശോകനോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. യതീഷ് ചന്ദ്ര കമ്മീഷണറായിരുന്നപ്പോള്‍ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ പങ്കെടുക്കുന്നതാണ് വീഡിയയോയുടെ ഉള്ളടക്കം.

വെള്ളിയാഴ്ച രാത്രിയോടെ പൂരം കാണാനെത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദമുണ്ടാക്കിയിരുന്നു. പോലീസിൻ്റെ അനാവശ്യ ഇടപെടല്‍ കാരണം തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പോലീസ് നടപടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ട അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വീണ്ടും വിവാദമായി. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്നായിരുന്നു കമ്മീഷണറുടെ ആക്രോശം. ഇതിനിടെയാണ് മുന്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പോലീസുകാര്‍ പങ്കുവെക്കുന്നത്. പൂരത്തിനിടെയുണ്ടായ പോലീസ് നടപടികളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് ഇന്നലെ തന്നെ ഉത്തരവിട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*